വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും.. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും "

-കുഞ്ഞുണ്ണി മാഷ്‌.-

22/2/17

കഥ. അനുവിന്റെ തിരോധാനം... ഒരു ഫ്ലാഷ്ബാക്ക്.


കഥ.

  അനുവിന്റെ തിരോധാനം .. ഒരു ഫ്ലാഷ്ബാക്ക്

രചന:   ബ്ലോഗ്സാപ്പ് കൂട്ടായ്മ.

                                                                   1

                   ലളിത സഹസ്രനാമം ചൊല്ലിത്തീര്‍ത്ത് കല്‍പ്പൂരം കത്തിച്ചപ്പോള്‍ സമാധാനമായി. യാത്ര കാരണം പതിവ് അനുഷ്ഠാനത്തിന്ന് ഒരു മുടക്കവും വന്നില്ലല്ലോ.. പൂജാമുറിയില്‍നിന്ന് പുറത്തിറങ്ങി ഹാളിലെ ക്ലോക്കിലേക്ക് നോക്കി. സമയം ആറ് അമ്പത്. അഞ്ചേമുക്കാലിന് ആരംഭിച്ച നാമജപമാണ്. കേരളേട്ടൻ മനസ്സിലോർത്തു.
''എപ്പോഴാ ഇറങ്ങേണ്ടത്'' മൂത്തമകന്‍ ചോദിച്ചു.
''ഏഴേകാല് കഴിഞ്ഞതും ഇറങ്ങാം''
''എന്നാല്‍ ഭക്ഷണം കഴിച്ചോളൂ'' കേരളേട്ടന്‍റെ ഭാര്യ സുന്ദരി പറഞ്ഞു.
'' ഇത്ര നേരത്തെ വയ്യ. ഞങ്ങള് തൃശ്ശൂരില്‍ നിന്ന് കഴിച്ചോളാം''.
'' അച്ഛന് പത്തന്‍സില്‍നിന്ന് റോസ്റ്റ് കഴിക്കാന്‍ വേണ്ടിയിട്ടാണ്''
മകന്‍ കളിയാക്കി.
''അതാ മോഹംച്ചാല്‍ അങ്ങിനെ ആവട്ടെ. പക്ഷെ ഒരു ഇഡ്ഢലിയും ചായയും കഴിച്ചിട്ടു പോയാല്‍ മതി. വെറും വയറോടെ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പാടില്ല എന്നാ പറയാറ്''.

രാവിലെ കഴിക്കേണ്ട മരുന്നുകളും അതിനു മീതെ ഭാര്യ നല്‍കിയ ആഹാരവും കഴിച്ച് അവർ നീട്ടിയ മുണ്ടും ഷര്‍ട്ടും ധരിച്ച് കേരളേട്ടൻ ഇറങ്ങുമ്പോഴേക്കും മകന്‍ റെഡിയായി നില്‍ക്കുന്നു.
''രണ്ടാളല്ലേ ഉള്ളൂ. നാനോ പോരേ'' മകന്‍ ചോദിച്ചു.
''വലുതന്നെ എടുത്തോ. അച്ഛന്‍ ക്ഷീണിക്കണ്ടാ''  ഭാര്യ പറഞ്ഞതും അവന്‍ ഷെഡ് തുറന്ന് ടാറ്റാ സുമോ ഗ്രാന്‍ഡെ ഇറക്കി.
''ഏതു വഴിക്കാ പോവേണ്ടത്''
വലിയ വരമ്പു കഴിഞ്ഞ് റോഡില്‍ കയറിയതും മകന്‍ ചോദിച്ചു. ഷൊര്‍ണ്ണൂര്‍ വടക്കാഞ്ചേരി വഴി തൃശ്ശൂരിലേക്ക് ചെല്ലാം. ആലത്തൂര്‍ വടക്കഞ്ചേരി വഴി നാഷണല്‍ ഹൈവേയിലൂടേയും പോവാം.
''ഏതിലെയായാലും വിരോധമില്ല''
''എന്നാല്‍ ഹൈവേ വഴിക്കുതന്നെ ആവാം''.
പൊളിഞ്ഞുപോയ സിനിമാ തിയ്യേറ്റര്‍ കഴിഞ്ഞ് രണ്ടാമത്തെ പുഴയുടെ അരികിലെത്തുമ്പോഴേക്ക് മഞ്ഞ് കനത്തിരിക്കുന്നു.
''വല്ലാത്ത മഞ്ഞ്'' മകന്‍ പറഞ്ഞു
''കുപ്പിയിലെ വെളിച്ചെണ്ണ തണുത്ത് കട്ടിയായിരുന്നു. ചുടുവെള്ളത്തില്‍വെച്ച് ഉരുക്കിയിട്ടാണ് രാവിലെ ഞാന്‍ തേച്ചത്''.

കോട്ടായി എത്തുമ്പോഴേക്ക് മൊബൈല്‍ ശബ്ദിച്ചു. നോക്കിയപ്പോള്‍ അമ്മാമന്‍റെ മകന്‍ പപ്പയാണ്.
''വിജയേട്ടാ, ഇന്നു വൈകുന്നേരം റിസപ്ഷന്ന് പോണ്ടേ''
''അഞ്ചുമണി മുതല്‍ എട്ടുമണിവരെയല്ലേ ടൈം. നമുക്ക് ആറരയോടെ പോവാം''
''അപ്പോഴേക്കും നമ്മള് വീടെത്ത്വോ'' കാള്‍ കട്ട് ചെയ്തതും മകന്‍ ചോദിച്ചു.
''നാലുമണിയോടെ നമുക്ക് അവിടെ നിന്ന് ഇറങ്ങാം''
'' രണ്ടു മണിക്കൂറു പോരെ വീടെത്താന്‍. അച്ഛന്‍ പങ്കെടുക്കുന്ന എത്രാമത്തെ മീറ്റാണ് ഇന്നത്തേത്..? ''
''തുഞ്ചന്‍പറമ്പില്‍ രണ്ടുതവണ മീറ്റിന്ന് ചെന്നിട്ടുണ്ട്. എറണാകുളത്തും കൊടുങ്ങല്ലൂരിലും ഓരോ പ്രാവശ്യവും''
അപ്പോഴേക്കും മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ കനകചന്ദ്രന്‍.
''ഉണ്ണ്യേട്ടാ, എഴുതി കഴിഞ്ഞ്വോ.?''.
ഹ്യൂമണ്‍ റൈറ്റ്സ് മിഷനുവേണ്ടി ഒരു ലേഖനം എഴുതാന്‍ അയാള്‍ ഏല്‍പ്പിച്ചിരുന്നു. അത് എഴുതിയോ എന്ന് അന്വേഷിച്ചതാണ്.
''എഴുതി കഴിഞ്ഞിട്ട് രണ്ടു ദിവസമായി. ഇന്ന് ഞാന്‍ സ്ഥലത്തില്ല. നാളെ വന്നോളൂ''.
സംഭാഷണം അവസാനിച്ചു.
''രമേഷ് പറഞ്ഞത് എഴുതിയോ'' മകന്‍ ചോദിച്ചു.
മണപ്പുള്ളി കാവ് വേലയ്ക്കുള്ള നോട്ടീസ് എഴുതാന്‍ രമേഷ് ഏല്‍പ്പിച്ചിരുന്നു. അതാണ് ചോദിച്ചത്
''എഴുതി അലമാറയുടെ മുകളില്‍ വെച്ചിട്ടുണ്ട്''.

വാഹനം കുഴല്‍മന്ദത്തെത്തിയപ്പോള്‍ ഡീസല്‍ ഒഴിക്കണ്ടേ എന്ന് കേരളേട്ടൻ അന്വേഷിച്ചു.
''അര ടാങ്കിന്ന് മുകളിലുണ്ട്. വരുമ്പോള്‍ ഒഴിക്കാം''.
ഹൈവേയില്‍ ഒട്ടും തിരക്കില്ല. വണ്ടിയുടെ വേഗം നൂറ് കടന്നു. വീണ്ടും ഫോണ്‍ ചിലച്ചു. ഇത്തവണ സോമനാണ്.
''വിജയേട്ടാ, അമ്പലത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. അവര് പണി മുടക്കും എന്ന് തോന്നുന്നു''.
''നമുക്ക് നാളെ മലബാര്‍ ദേവസ്വം ഓഫീസില്‍ചെന്ന് കാര്യം പറയാം. ഭണ്ഡാരം തുറന്നാല്‍ കൊടുക്കാനുള്ള പൈസ കിട്ടില്ലേ''.
''ഉണ്ടാവും. ആറുമാസമായി തുറന്നിട്ട്''.
''എന്നാല്‍ അങ്ങിനെയാവാം''.
''വേണ്ടാത്ത ഓരോ പുലിവാല് അല്ലേ...?” എല്ലാം കേട്ടിരുന്ന മകന്‍ ചോദിച്ചു.
''നമ്മളുടെ സ്വരൂപം വക ആറേഴ് ക്ഷേത്രങ്ങള്‍ ഉള്ളതുകൊണ്ട് ഒരു മെച്ചമുണ്ട്', മറ്റൊന്നും ഇല്ലെങ്കിലും ഇഷ്ടംപോലെ ദൈവങ്ങള്‍ ഉണ്ടല്ലോ..!''

കുതിരാനിലെത്തിയപ്പോള്‍ കാറില്‍നിന്ന് ഇറങ്ങി റോഡുവക്കത്തുള്ള ഭണ്ഡാരത്തില്‍ പണം ഇട്ടു. വടക്കഞ്ചേരി മുതല്‍ വഴി മോശമാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതേയുള്ളു. വാളയാര്‍ മുതല്‍ വടക്കഞ്ചേരിവരെയുള്ള റോഡുപണി എന്നേ തീര്‍ന്നു. കൊയമ്പത്തൂര്‍ മുതല്‍ വാളയാര്‍ വരെയുള്ള പണിയും ഒന്നുമായിട്ടില്ല.
''ചില കാര്യങ്ങളില്‍ നമ്മള്‍ പാലക്കാടുകാര്‍ മിടുക്കന്മാരാണ്. നമ്മുടെ ഭാഗത്തെ ജോലി എത്ര പെട്ടെന്ന് തീര്‍ന്നു''  മകന്‍ പറഞ്ഞത് കേരളേട്ടൻ ശരി വെച്ചു.

കാറു നിര്‍ത്തി അല്‍പ്പനേരം കുതിരാനില്‍ തുരങ്കങ്ങളുണ്ടാക്കുന്ന പണി നോക്കി നിന്നതിന്നു ശേഷം യാത്ര തുടര്‍ന്നു. വീണ്ടും മൊബൈലില്‍ വിളിവന്നു. ഇത്തവണ കൃഷ്ണകുമാറാണ്. കേരളേട്ടന്‍റെ ''സൌമിത്രേയം'' എന്ന നോവലിന്ന് അവതാരികയും കവര്‍ ചിത്രവും അദ്ദേഹമാണ് തയ്യാറാക്കിയത്.
''ദാസേട്ടാ, ഒരു മിസ്ഡ് കാള്‍ കണ്ടല്ലോ'' അദ്ദേഹം പറഞ്ഞു.
''ഇന്ന് തൃശ്ശൂരില്‍ ഒരു ബ്ലോഗ് മീറ്റുണ്ട്. കെ.കെ. വരുന്നോ എന്ന് ചോദിക്കാന്‍ വിളിച്ചതാണ്''.
''സോറീട്ടോ. ഇന്ന് ഒരുപാട് തിരക്കുണ്ട്''.
''അച്ഛന് ഇന്നത്തെ മീറ്റില്‍ പങ്കെടുക്കുന്നവരെ പരിചയമുണ്ടോ''
പൊടുന്നനെ മകന്‍ ചോദിച്ചു.
''സത്യം പറഞ്ഞാല്‍ സാബു കൊട്ടോട്ടിയെ മാത്രമേ നേരിട്ടറിയൂ. നല്ലൊരു സംഘാടകനാണ് അദ്ദേഹം.  വി.കെ.അശോകനേയും സുധിയേയും ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. വിനുവേട്ടനുമായി മെയിലിലൂടെ വിവരങ്ങള്‍ കൈമാറാറുണ്ട്''.
''അവിടെ ചെന്ന് അബദ്ധമാവ്വോ''.
''എന്തബദ്ധം. നമ്മള്‍ എത്തിയതും ഭക്ഷണം കഴിക്കും. എന്നിട്ട് യോഗ സ്ഥലത്തേക്ക് പോവും''.
''സ്ഥലം എവിടെയാണെന്ന് ചോദിച്ചിട്ടുണ്ടോ..?''.
''സ്ഥലമൊക്കെ പറഞ്ഞിരുന്നെങ്കിലും പരിചയമുള്ള പേരല്ല കേട്ടിട്ട്. ഇന്നലെ ഞാന്‍ സുധിയെ വിളിച്ചിരുന്നു. ഒമ്പതു മണിയോടെ അയാളും വി.കെ.യും റൌണ്ടില്‍ ഉണ്ടാവുമെന്ന് പറഞ്ഞിട്ടുണ്ട്. ദൂരെ നിന്ന് എത്തുന്നവര്‍ക്ക് സ്ഥലമറിയില്ലെങ്കില്‍ അവര്‍ക്ക് വഴി പറഞ്ഞു കൊടുക്കുകയോ കൂടെ കൂട്ടിക്കൊണ്ടു പോവുകയോ ചെയ്യാന്‍ അവര്‍ രണ്ടാളും ഉണ്ടാവും''.
''ആരാ ഈ സുധി''.
''മീറ്റിന്‍റെ സംഘാടകനാണ്. നിന്നെക്കാള്‍ പത്തു വയസ്സിന്ന് ഇളയതാണ് ആ കുട്ടി. എന്നെ സ്നേഹത്തോടെ കേരളേട്ടാ എന്നാണ് വിളിച്ചിരുന്നത്. എന്തോ എനിക്ക് അതത്ര പിടിച്ചില്ല. അങ്കിള്‍ എന്ന് വിളിച്ചാല്‍ മതി എന്ന് ഞാന്‍ പറഞ്ഞു കൊടുത്തു''.
''എന്നാല്‍ ഭക്ഷണം കഴിഞ്ഞതും അവരെ വിളിച്ചോളൂ. നമ്മളുടെ കൂടെ ആരെങ്കിലും വരുന്നെങ്കില്‍ വന്നോട്ടെ. എട്ടോ ഒമ്പതോ പേര്‍ക്ക് കാറില് സുഖമായി ഇരിക്കാലോ''.
''അങ്ങിനെ ചെയ്യാം. ഏതായാലും അവരുള്ളതുകൊണ്ട് നമ്മള് സ്ഥലം അറിയാതെ ബുദ്ധിമുട്ടേണ്ടി വരില്ല''.

എന്നാല്‍ അതല്ല ഉണ്ടായത്. ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയശേഷം സുധിയെ വിളിച്ചു. മൊബൈല്‍ സ്വിച്ചോഫ്. അടുത്തതായി വി.കെ.യെ വിളിച്ചു
''കേരളേട്ടാ, സുധിയെ ഞാനും വിളിച്ചു. കോട്ടയത്തു നിന്ന് പുറപ്പെട്ടു എന്നു പറഞ്ഞു. പിന്നെ വിവരമൊന്നുമില്ല. വിളിച്ചു നോക്കുമ്പോള്‍ മൊബൈല്‍ സ്വിച്ചോഫാണ് എന്ന് പറയുന്നു. ഞാനിപ്പോള്‍ സുധിയെ കാത്ത് അങ്കമാലിയില്‍ നില്‍പ്പാണ്''.
''ഞാനെന്താ ചെയ്യേണ്ടത്..?''
''വിഷമിക്കേണ്ടാ. ഞാന്‍ വിനുവേട്ടനെ വിളിച്ചു പറയാം. അദ്ദേഹം ഉടനെ അവിടെയെത്തും''.
റൌണ്ടിലെ ഒരു ഓരത്ത് കാറുനിര്‍ത്തി അവർ വിനുവേട്ടനെ കാത്തു നിന്നു.

                                                2


“ഹല്ലോ.. സുധിയല്ലെ...?”
“അതെ.. ങാ അക്കോ,  എപ്പഴാ പുറപ്പെടാ..?”
“നിങ്ങളെപ്പഴാ കയറാ.. ആ വണ്ടിയിൽത്തന്നെ ഞാൻ അങ്കമാലിയിൽ നിന്നും കയറിക്കോളാം...”
“എങ്കിൽ ഞങ്ങൾ കോട്ടയം സ്റ്റാണ്ടിൽ നിന്നും ആറുമണിക്കുള്ള കോഴിക്കോട് ഫാസ്റ്റിന് കയറിക്കോളാം..”
“ഈ ഞങ്ങൾ ആരൊക്കെയാ...?”
“ഞാനും അനുവും. അവൾ ഒറ്റക്ക് വരൂല്ലാന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാ ഒരുമിച്ച് വരാമെന്ന് വച്ചത്..”
“അപ്പോൾ ദിവ്യയോ...?”
“അവൾ കോഴിക്കോട്ടാ. അവൾ തൃശ്ശൂർ റെയിൽ‌വേ സ്റ്റേഷനിൽ വരും. അവിടന്ന് കൂട്ടണം..”
“എങ്കിൽ ശരി... ഞാൻ അങ്കമാലിയിൽ നിന്നും നിങ്ങളുടേ വണ്ടിയിൽ കയറിക്കോളാം.. വിനുവേട്ടനും ബിലാത്തി മുരളിച്ചേട്ടനും കൂടി തൃശ്ശൂർ ബസ്സ്റ്റാന്റിൽ വാഗണറുമായി കാത്തുകിടക്കാമെന്നു പറഞ്ഞിട്ടുണ്ട്. എന്നിട്ട് എല്ലാവർക്കും കൂടി യോഗസ്ഥലത്തേക്ക് പോകാം...”
“ശരി ..ശരി.. അപ്പോൾ പറഞ്ഞതു പോലെ... ഇനി ഞാൻ ഇവിടന്നു കയറുമ്പോൾ വിളിക്കാം...”

അക്കോ മോബൈൽ പോക്കറ്റിലിട്ട് തന്റെ ചെറിയ ബാക്ക്പാക്കും പുറകിൽ തൂക്കി വെളുപ്പിനേ വീട്ടിൽ നിന്നിറങ്ങി. കാലത്തെ ആയതുകൊണ്ട് വഴിയിൽ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. നേരം വെളുത്തിട്ടായിരുന്നെങ്കിൽ മെട്രോക്കാരുടെ പണി നടക്കുന്നതു കൊണ്ട് എവിടേയും തടസ്സങ്ങളായിരുന്നേനെ. ഒരു മണിക്കൂർ കൊണ്ടു തന്നെ അങ്കമാലി സ്റ്റാന്റിൽ എത്തി. സുധി വരാൻ ഇനിയും സമയമുണ്ട്.

ചായയും കുടിച്ച് ഇന്നത്തെ പത്രവും വാങ്ങി ഒരു കസേരയിൽ ഇരുന്ന് പത്രവായന തുടങ്ങി. ഒരു സിനിമാ നടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമവും അതിന്റെ അനന്തരഫലങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ‌പേജുകൾ മുഴുവൻ.  നാലാളറിയുന്ന ഇത്തരം സെലിബ്രിറ്റികൾക്കു പോലും ജീവിതം സാദ്ധ്യമല്ലെങ്കിൽ, സാധാരണക്കാരുടെ ജീവിതാവസ്ഥ എന്തായിരിക്കും. പകുതി വായിച്ചു തീർന്നിട്ടും സുധിയുടെ വണ്ടി വന്നിട്ടില്ല. ഏതാണ്ട് എട്ടു മണി കഴിഞ്ഞിട്ടാണ് കോട്ടയത്തു നിന്നുള്ള കോഴിക്കോട് ഫാസ്റ്റ് സ്റ്റാന്റിൽ വന്നു നിന്നത്. ഇറങ്ങുന്ന യാത്രക്കാരെ ശ്രദ്ധിച്ച് ബാഗും പുറത്തു തൂക്കി അടുത്തേക്കു ചെന്നു. സുധിയെ അതിനകത്ത് കണ്ടില്ല. രണ്ടു സ്റ്റെപ്പ് അകത്തു കയറി നോക്കി. ഇല്ല.. സുധിയോ അനുവോ അതിനകത്തില്ലായിരുന്നു...?!

അക്കോ പുറത്തിറങ്ങി സുധിയെ മോബൈലിൽ വിളിച്ചു. റിംഗ് ചെയ്യുന്നുണ്ടെങ്കിലും  എടുക്കുന്നില്ല. ബസ്സ് വന്നു, ഞാൻ കയറാൻ പോകുകയാണെന്ന് പറഞ്ഞ സുധിക്ക് എന്തുപറ്റി...?
ഇടക്കെവിടെ നിന്നോ ഈ ബസ്സിൽ കയറുമെന്നു പറഞ്ഞ അനുവിനും എന്തു പറ്റി..?
ബസ്സിനകത്ത് കയറണോ വേണ്ടയോയെന്ന് നിശ്ചയമില്ലാതെ അക്കോ ഒരു നിമിഷം പകച്ചു. വീണ്ടും സുധിയെ വിളിച്ചെങ്കിലും, എടുക്കുന്നുണ്ടായിരുന്നില്ല. ഇതിനിടയിൽ കോഴിക്കോട് ഫാസ്റ്റ് ഹൈവേയിലേക്ക് നീങ്ങി. അതും നോക്കി നിൽക്കാനേ അക്കോക്ക് കഴിഞ്ഞുള്ളു.

അപ്പോഴാണ് മോബൈൽ ശബ്ദിച്ചത്. പെട്ടെന്നെടുത്തു നോക്കി. സുധിയായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ, കേരളേട്ടനായിരുന്നു. അവർ തൃശ്ശൂരെത്തിയിരിക്കുന്നു. ഉടനെ വിനുവേട്ടനെ വിളിച്ച് കേരളേട്ടനുമായി ബന്ധപ്പെടാൻ പറഞ്ഞു.

                                                            3


അനു വണ്ടിയിൽ കയറാമെന്നു പറഞ്ഞ സ്റ്റോപ്പിൽ ബസ്സ് നിറുത്തിയെങ്കിലും അനുമാത്രം അവിടെയില്ലായിരുന്നു. പതിനഞ്ചു മിനിട്ടു മുൻപു സുധിയെ വിളിച്ച് താനിവിടെ സ്റ്റോപ്പിൽ നിൽ‌പ്പുണ്ടെന്നും സുധി വണ്ടിയിൽ കയറിയെന്നും ഉറപ്പു വരുത്തിയിരുന്നതാണ്.
പിന്നവളെവിടെപ്പോയി...?
ഒന്നും മനസ്സിലാകാത്തതു കൊണ്ട് തൃശ്ശൂർക്ക് ടിക്കറ്റെടുത്ത സുധി അവിടെയിറങ്ങി. അവിടെ കടകൾ പൊതുവേ കുറവാണ്. ഒരു ചായക്കടയും അടഞ്ഞു കിടക്കുന്ന രണ്ടു മൂന്നു കടകളും മാത്രമേയുള്ളു. റോഡിന്നിരുവശവും റെബ്ബർത്തോട്ടങ്ങളാണ്. നേരം വെളുത്തു വരുന്നതേയുള്ളെങ്കിലും ആകെ ഇരുളടഞ്ഞതു പോലെയാണ്. ചായക്കടയിൽ കയറി ചോദിക്കാമെന്നു വിചാരിച്ച് രണ്ടടി നടന്നെങ്കിലും, പെട്ടെന്നു തോന്നിയ അങ്കലാപ്പിൽ ഒന്നു നിന്നു.
എന്തു പറഞ്ഞു ചോദിക്കും..?
അനു ഇവിടെ വന്നിരുന്നോയെന്നോ..?
അതിന് അവളുടെ ശരിയായ പേര് അനുവെന്നാണെന്ന് എങ്ങനെ ഉറപ്പിക്കും...?
വാട്ട്സപ്പിൽ ശരിയായ പേരു കൊടുക്കണമെന്ന് നിർബ്ബന്ധമൊന്നുമില്ലല്ലൊ. തന്നെയുമല്ല, ഒരു പക്കാ ഗ്രാമാന്തരീക്ഷമുള്ള അവിടെയിറങ്ങി ഒരു പെൺകുട്ടിയെപ്പറ്റി ചോദിച്ചാൽ ചിലപ്പോൾ വിവരമറിയും..!
അവിടെ അടുത്തെങ്ങും വീടുകളുമില്ല. സുധി വീണ്ടും അനുവിന് ഫോൺ ചെയ്തു നോക്കി. പഴയതു പോലെ തന്നെ, റിംഗ് ചെയ്യുന്നുണ്ട് ആരും എടുക്കുന്നില്ല.  വീണ്ടും അനുവിനെ വിളിച്ചു നോക്കി. ഒരു ഫലവുമുണ്ടായില്ല.

സുധിയുടെ ചിന്തകൾ കാടു കയറാൻ തുടങ്ങി.
ഒറ്റപ്പെട്ടൊരു സ്ഥലത്ത് സുന്ദരിയായ പെൺകുട്ടി ഒറ്റക്ക്  വന്നുപെട്ടാലുണ്ടാകുന്ന ഭവിഷ്യത്ത് ഓർത്തതും സുധി ഒന്നു നടുങ്ങി. കോട്ടയം സ്റ്റാന്റിലെ ടീവിയിലെ കാലത്തെയുള്ള ഞെട്ടിക്കുന്ന ന്യൂസും കണ്ടിട്ടാണ് ബസ്സിൽ കയറിയത്. ആളുകളറിയുന്ന ഒരു സിനിമാ നടിയായ പെൺ‌കുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. അപ്പോൾ പിന്നെ പാവപ്പെട്ടൊരു ഗ്രാമീണ പെൺകുട്ടിയുടെ കാര്യം പറയണോ...!?

താനാണവളുടെ അവസാനത്തെ കോളറായി വിളിച്ചിട്ടുണ്ടാകുക. വല്ല അന്വേഷണവും വന്നാൽ ഞാനകത്തായതു തന്നെ...!
അപ്പോഴേക്കും ശരീരം വിറക്കാനും വിയർക്കാനും തുടങ്ങി. അനുവിന്റെ നമ്പറിൽ വീണ്ടും വിളിച്ചിട്ടും റിംഗ് ചെയ്യുന്നതല്ലാതെ ഒരു മറുപടിയും ഇല്ല. അടുത്ത വണ്ടിയിൽ കയറി അങ്കമാലിയിൽ അക്കോയുടെ അടുത്തേക്ക് പോയാലോയെന്ന് ചിന്തിച്ചു. അനുവിന്റെ വിവരമറിയാതെ എങ്ങനെയാണ് പോകുക. വല്ല അത്യാപത്തും പിണഞ്ഞതാണെങ്കിലോ...?
ശ്ശെ... ആകെ ധർമ്മസങ്കടത്തിലായല്ലൊ...

ചായ കുടിക്കാനായി കാർന്നോന്മാർ ഓരോരുത്തരായി വരാൻ തുടങ്ങിയിരുന്നു. സുധിയും കയറിയിരുന്ന് ഒരു ചായപറഞ്ഞു. ചായക്കടക്കാരൻ ചായ കൊണ്ടു വച്ചപ്പോൾ സുധിയെ സൂക്ഷിച്ചൊന്നു നോക്കിയതും ചോദിച്ചു.
“ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലൊ...?”  കേട്ടതും സുധി നടുങ്ങിപ്പോയി.
ശരിയാണ്, അതാണ് ഗ്രാമത്തിന്റെ പ്രത്യേകത. ഗ്രാമവാസികൾ എല്ലാവരും പരസ്പ്പരം തിരിച്ചറിയുന്നവരാണ്. അയൽ‌പക്കക്കാരെപ്പോലും പരിചയമില്ലാത്ത പട്ടണവാസികകളെപ്പോലെയല്ല. അതുകൊണ്ടു തന്നെ ചായക്കടക്കാരന്റെ ചോദ്യത്തിന് സൂക്ഷിച്ച് മറുപടി പറഞ്ഞില്ലെങ്കിൽ പണി പാളും. സുധി ചായ ഒരിറക്ക് കുടിച്ചിട്ട് സാവധാനം പറഞ്ഞു.
“എനിക്ക് മൂന്നാറിനു പോകണമായിരുന്നു. വണ്ടി മാറിക്കയറിയത് ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത്...”

സംഗതിയുടെ കിടപ്പ് ചായക്കടക്കാരന് പിടികിട്ടിയെന്നു തോന്നുന്നു. അയാൾ പിന്നൊന്നും ചോദിക്കാതെ തന്റെ ജോലിയിലേക്ക് തിരിഞ്ഞത് ഒരു കണക്കിന് ഭാഗ്യമായി. ചായ കുടിച്ചിരിക്കുമ്പോഴും സുധിയുടെ ചിന്തകൾ പായുകയായിരുന്നു.
‘എന്നാലും ഈ അനു എവിടെപ്പോയി... ഇത്ര നേരമായിട്ടും വരാത്തതെന്താ...?’

റബ്ബർ തോട്ടത്തിനിടയിലൂടെ വീതി കുറഞ്ഞ വഴിത്താരകൾ റോഡിനിരുവശത്തുമുണ്ട്. അനുവിന്റെ വീട് റോഡിനപ്പുറമാണോ ഇപ്പുറമാണോ...? ദിശയറിയാതെ എങ്ങനെയാണ് അന്വേഷിച്ചു പോകുക. തന്നെയുമല്ല, ഇനിയും ഈ നാൽക്കവലയിൽ തങ്ങുന്നത് നല്ലതിനല്ല. എത്രയും വേഗം ഇവിടന്നു പോകണം. പക്ഷേ, അനുവിന്റെ ഒരു വിവരവും അറിയാതെ എങ്ങനെയാണ് പോകുക.

തൃശ്ശൂരിലെ ബ്ലോഗുമീറ്റിംഗിന് പങ്കെടുക്കണമെന്നും എല്ലാവരേയും നേരിട്ടു കാണണമെന്നും, ബാംഗ്ലൂരിനു പോകുന്ന വഴി വീട്ടുകാരറിയാതെ തൃശ്ശൂരെറങ്ങാമെന്നും , അത് കഴിഞ്ഞ് ബാംഗ്ലൂർക്ക് ട്രെയിനിന് കയറ്റിവിട്ടിട്ടേ സുധി പോകാവൂയെന്നും നേരത്തെ തന്നെ അനു  ചട്ടംകെട്ടിയിരുന്നത് ഓർമ്മയിലെത്തി.
അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. അനുവായിരിക്കുമെന്നു വിചാരിച്ചാണ് എടുത്തത്. വിനുവേട്ടനായിരുന്നു. സുധി നടന്ന സംഭവങ്ങൾ വിശദീകരിച്ചു കൊടുത്തു. ‘അവൾ തിരിച്ചു വിളിക്കാത്തതു കൊണ്ടാണ് സംശയമാകുന്നത്..’ അതും പറഞ്ഞ് സുധിയുടെ ശബ്ദം വിറകൊണ്ടു.
അതോടെ സുധിയുടെ ഫോണിന്റെ ചാർജ്ജ് തീർന്നു തുടങ്ങിയിരുന്നു. സുധി ഫോൺ ഓഫാക്കി വച്ച നേരത്താണ് ദിവ്യയുടെ ഫോൺ വന്നത്. കാര്യങ്ങൾ മുഴുവൻ പറയാൻ ചാർജ്ജുണ്ടായില്ല. വിനുവേട്ടനെ വിളിക്കെന്നുമാത്രം പറഞ്ഞു ഫോൺ ഓഫാക്കി.

ദിവ്യ കോഴിക്കോട്ടു നിന്നും തൃശ്ശൂരെത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. റെയിൽ‌വേസ്റ്റേഷനിൽ സുധി കാത്തു നിൽക്കാമെന്നും. ദിവ്യ വിനുവേട്ടനെ വിളിച്ചപ്പോഴാണ് സുധി ഇനിയും എത്തിയിട്ടില്ലെന്ന് അറിയുന്നത്. അതോടെ ദിവ്യ കാര്യമറിയാതെ സങ്കടപ്പെടാൻ തുടങ്ങി. ബിലാത്തി മുരളിച്ചേട്ടനെ കേരളേട്ടനോടൊപ്പം നിറുത്തിയിട്ട്,  വിനുവേട്ടൻ പോയി ദിവ്യയെ റെയി‌ൽവേസ്റ്റേഷനിൽ നിന്നും കൂട്ടിക്കൊണ്ടു വന്നു. എല്ലാവർക്കും എല്ലാവരേയും അറിയാമെങ്കിലും പരസ്പ്പരം കാണുന്നത് ആദ്യമാണ്. ബ്ലോഗിൽക്കൂടിയും വാട്ട്സപ്പിൽക്കൂടിയും സുഹൃത്തുക്കളായവർ.  വിനുവേട്ടൻ, സ്വന്തം ഭാര്യ നീലത്താമര, ബിലാത്തി മുരളിച്ചേട്ടൻ, കേരളേട്ടൻ, കേരളേട്ടന്റെ മകൻ പിന്നെ സുധിയുടെ ഭാര്യ ദിവ്യ.

എല്ലാവരും കൂലങ്കുഷമായ ആലോചനയിലും ചർച്ചയിലും ആഴ്ന്നിറങ്ങി. അനുവിനെക്കുറിച്ച് ഒരു വിവരവുമില്ലാതായതാണ് പ്രശ്നമായത്. ഇപ്പോൾ സുധിയെ വിളിച്ചിട്ടും കിട്ടുന്നുമില്ല. സുധിയുടെ ഫോണിന്റെ ചാർജ്ജ് തീർന്നുകാണുമെന്ന് വിനുവേട്ടൻ ഓർമ്മിപ്പിച്ചു. എന്നിട്ടും ദിവ്യയുടെ സങ്കടം മാറുന്നില്ല.
“നമ്മളെ വിശ്വസിച്ച് വീട്ടിൽ നിന്നിറങ്ങിയതാണാ കുട്ടി. അപ്പോൾ അയാളെ കണ്ടെത്തേണ്ട അല്ലെങ്കിൽ എന്താണവിടെ സംഭവിച്ചതെന്നറിയേണ്ട ഒരു ഉത്തരവാദിത്വം നമ്മൾക്കുണ്ട്.”  കൂട്ടത്തിൽ കാർന്നോരായ കേരളേട്ടന്റെ വാക്കുകൾക്ക് എല്ലാവരും അടിവരയിട്ടു.
“എങ്കിൽ‌പ്പിന്നെ സംസാരിച്ച് സമയം കളയണ്ട. നേരെ കോട്ടയത്തിനു വിടാം.”
ബിലാത്തിച്ചേട്ടൻ രണ്ടും കൽ‌പ്പിച്ചിറങ്ങി.
“എന്തായാലും രണ്ടു വണ്ടി വേണ്ടല്ലൊ. സുമോയിലാവുമ്പോൾ ഒരുമിച്ച് പോകാം.” കേരളേട്ടന്റെ നിദ്ദേശം ആരും എതിർത്തില്ല. അതാണ് നല്ലതെന്ന്  എല്ലാവർക്കും തോന്നി.

അവസാനം വിനുവേട്ടന്റെ വാഗണർ റൌണ്ടിൽ ഒഴിഞ്ഞ ഒരിടത്ത് പാർക്ക് ചെയ്തിട്ട് കേരളേട്ടന്റെ ടാറ്റാ സുമോയിൽ എല്ലാവരും കൂടി അനുവിനും സുധിക്കും എന്തുപറ്റിയെന്നറിയാൻ കോട്ടയത്തിനു പോകാൻ തെയ്യാറായി. ആ വിവരം അങ്കമാലിയിൽ നിൽക്കുന്ന അക്കോയെ വിളിച്ചു പറയാനും മറന്നില്ല. അക്കോ അപ്പോൾത്തന്നെ ഈ വിവരം സുധിയുടെ ഫോണിലേക്ക് വാട്ട്സപ്പിൽ മെസ്സേജയച്ചു.
‘താൻ അവിടെത്തന്നെ നിൽക്കുക. ഞങ്ങൾ അങ്ങോട്ടു വരികയാണ്.’
അങ്കമാലിയിൽ നിന്നും അക്കോയെ കയറ്റി അവിടന്ന് ലഘുഭക്ഷണവും കഴിച്ച് വീണ്ടും കോട്ടയത്തിനു വച്ചു പിടിച്ചു

                                                       4


 ഏതാണ്ട് പതിനൊന്നു മണി കഴിഞ്ഞ നേരത്താണ് സുധി പറഞ്ഞ കവലയിൽ എത്തിയത്. സുധി അവിടെ ബസ്റ്റോപ്പിലെ അടക്കാമര ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. എല്ലാവരും എത്തിയതോടെ സുധിയുടെ വിളറിവിരണ്ട മുഖം ഒന്നു തെളിഞ്ഞു. സുധിയെ എല്ലാവരും പരിചയപ്പെട്ടു. അവിടെയിറങ്ങി ചർച്ചയിൽ മുങ്ങി. ദിവ്യയുടെ ഫോൺ വാങ്ങി  സുധി അനുവിനെ വിളിച്ചു. ഇത്തവണ ഫോൺ അവൾ എടുത്തു. കിട്ടിയ വഴി ഒരു മുട്ടൻ തെറിയാണ് സുധിയുടെ വായിൽ വന്നതെങ്കിലും കടച്ചമർത്തി. പിന്നെ സംയമനം പാലിച്ച് സാവധാനം ചോദിച്ചു.
“നീയെവിടാ... നീയെന്താ വരാഞ്ഞെ... നിനക്കെന്താ പറ്റിയേ....?”
സംയമനം ചെറിയ തോതിലൊന്നുമായിരുന്നില്ല കടിച്ചമർത്തിയത്.
സുധി ശരിക്കും വിറക്കൊള്ളുകയായിരുന്നു.
“ഒന്നും പറയണ്ടാ ന്റെ.. സുധി.. വല്ലാത്ത ഒരു ആപ്പിൽ പെട്ടുപോയി. അത് ഞാൻ പിന്നെ പറയാം. ഇപ്പോ‍ൾ ഇതു പറ.. എല്ലാവരും എത്തിയോ...? എല്ലാവരേയും കണ്ടുവോ... മീറ്റിംഗ് തുടങ്ങിയോ...?”
സുധി ഫോൺ ചെവിയിൽ നിന്നും മാറ്റി അകത്തിപ്പിടിച്ചു കൊണ്ടു പറഞ്ഞു. ദ്വേഷ്യം ആ മുഖത്തേക്കിരച്ചു കയറി.
“അവക്കിപ്പോൾ അതറിയാഞ്ഞിട്ടാ സൂക്കേട്. ഇവിടെ മനുഷ്യൻ നിലത്ത് നിൽക്കാതെ തീപിടിച്ച് നടക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി...!”

ദ്വേഷ്യം വന്നാൽ എന്തുണ്ടാവുമെന്നറിയാവുന്ന ദിവ്യ, കണവന്റെ വിറപൂണ്ട കൈകളിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി സംസാരിക്കാൻ തുടങ്ങി.
സുധി മറ്റുള്ളവരോടായി പറഞ്ഞു.
“അവൾ എവിടെയാണെന്നതിനല്ല മറുപടി പറയുന്നത്. അവിടെ ബ്ലോഗ് മീറ്റിംഗ് എങ്ങനെയുണ്ട്, എല്ലാവരും എത്തിയോ, എല്ലാവരേയും പരിചയപ്പെട്ടോ.. ഇതൊക്കെയാ അറിയേണ്ടതെന്ന്....”
ബിലാത്തിച്ചേട്ടൻ പറഞ്ഞു.
“അവൾക്ക് അതിൽ പങ്കെടുക്കാൻ അത്രയേറെ ആശയുണ്ടായിരുന്നൂന്നല്ലെ അതിനർത്ഥം. നീ അവളെ അന്വേഷിച്ച് ഇവിടെയിറങ്ങിയതൊന്നും അവളറിയുന്നില്ലല്ലൊ. അവളെ കാണാതായപ്പോൾ നീ ആ വണ്ടിക്ക് തന്നെ തൃശ്ശൂർക്ക് പോയെന്നായിരിക്കും അവൾ കരുതിയിരുന്നത്...”
അതായിരിക്കാം സംഭവിച്ചതെന്ന് എല്ലാവർക്കും മനസ്സിലായി. അതോടെ സുധിയുടെ രോഷം കുറച്ചു ശമിച്ചു.

ദിവ്യ സ്വൽ‌പ്പം മാറി നിന്ന് അനുവുമായി സംസാരിക്കുന്നുണ്ടായിരുന്നു അപ്പോഴും. ഏറെക്കഴിഞ്ഞാണ് ദിവ്യ ഫോൺ സംസാരം അവസാനിപ്പിച്ചത്. ദിവ്യ എന്താണ് പറയാൻ പോകുന്നതെന്നറിയാനായി എല്ലാവരും ചെവിയോർത്തു.
“പാവം, അവളെ ചീത്ത പറയണ്ടാട്ടൊ ആരും. അവൾ പോകാനായി ഇവിടെ വന്ന് നിന്നതാ. ബസ്സു വരാൻ അഞ്ചു മിനിട്ടു കൂടിയുള്ളപ്പോഴാ ഒരു കാർ ഇവിടെ കൊണ്ടു വന്നു നിറുത്തി. അതിലവളുടെ അമ്മാച്ചനും കുടുംബവും. അവരങ്ങു പാലായിൽ നിന്നും വരുന്നവരായിരുന്നു. അനു വെളുപ്പിനു തന്നെ പോകുമന്നറിഞ്ഞിട്ടു തന്നെയായിരുന്നു അവരുടെ വരവും. അതല്ല രസം,  അമ്മാച്ചനും കുടുംബവും ഇന്നു വരുമെന്നറിഞ്ഞിട്ടു തന്നെയായിരുന്നു അനു വെളുപ്പിനേ തന്നെ ഇവിടം വിടാൻ ശ്രമിച്ചതും...!?”
“അപ്പോ.. അമ്മാച്ചനും മരുമോളും കൂടി  ഒളിച്ചു കളിയായിരുന്നുവല്ലെ...?” വിനുവേട്ടന്റെ ചോദ്യം എല്ലാവരിലും ചിരിയുണർത്തി. ദിവ്യ വീണ്ടും പറഞ്ഞു തുടങ്ങി.
“എന്താ കാര്യംന്നു വച്ചാ... അനുവിനോട് കല്യാണം കഴിക്കാൻ പറയുമ്പോഴൊക്കെ അവളൊഴിഞ്ഞു മാറും. പറ്റുമെങ്കിൽ പെണ്ണു കാണാൻ വരുന്നതിനു മുന്നേ അവൾ ബാംഗ്ലൂർക്ക് മുങ്ങും. ഇതായിരുന്നു പതിവ്. ഇത്തവണ അവളുടെ വീട്ടുകാരും ആമ്മാച്ചനും കൂടി പറ്റിച്ച പണിയാ ഇന്നത്തേത്. ഇവിടെ വന്ന് അമ്മാച്ചനും കുടുംബവും ബലമായിട്ട് പിടിച്ചകത്തിട്ട് കൊണ്ടു പോയി. കാറിൽ കയറിയപ്പോൾത്തന്നെ അവളുടെ ഫോൺ അവർ തട്ടിപ്പറിച്ചെടുത്തു...”
സുധിയുടെ ദ്വേഷ്യമൊക്കെ എവിടെ പോയെന്നറിയില്ല. ദിവ്യ പറഞ്ഞു നിറുത്തിയപ്പോൾ തന്നെ സുധി ഫോൺ വാങ്ങി വീണ്ടും വിളിച്ചു.
“ എടീ.. ആ ബസ് സ്റ്റോപ്പിന്റെ  ഏതുവശത്താ നിന്റെ വീട്...?”
“ആ ഷെഡ്ഡില്ലെ.. അതിന്റെ നേരെ എതിർ വശത്തേക്കൊരു ചെറിയ റോഡില്ലെ.  അതിലേ വരണം എന്റെ വീട്ടിലേക്ക്. അവിടന്നു നോക്കിയാൽ കാണാം എന്റെ വീട്. ഒരു നീല പെയിന്റടിച്ച മതിലാ..”
സുധി കൈ ചൂണ്ടിക്കാണിച്ച വശത്തേക്ക് എല്ലാവരും നോക്കി. അവിടെ നീല പെയിന്റടിച്ച മതിലിന്റെ ഒരു ഭാഗം റബ്ബർത്തോട്ടങ്ങൾക്കിടയിൽ കാണാം.

എല്ലാവരും കാറിൽ കയറി ആ നീല പെയിന്റടിച്ച വീട് ലക്ഷ്യമാക്കി തിരിച്ചു. സുധി സംസാരം നിറുത്താതെ തന്നെ അനുവുമായി സംസാരിച്ചു കൊണ്ടിരുന്നു. ഗേറ്റിന്റെ മുന്നിലെത്തിയതും കണ്ടു, അനു മുൻവശത്തെ നടക്കല്ലിലിരുന്ന് ഫോണിൽ സംസാരിക്കുന്നത്. റെബ്ബർ തോട്ടങ്ങൾക്കിടയിൽ സാമാന്യം തരക്കേടില്ലാത്ത ഒരു വാർക്ക വീടായിരുന്നു അത്. പുതുതായി പെയിന്റടിച്ച് ഭംഗിയാക്കിയിരുന്നു.

ഗേറ്റിന്റെ മുന്നിൽ കാർ നിറുത്തി സുധി ആദ്യം ഇറങ്ങി.  അനു അത് കാണുന്നുണ്ടെങ്കിലും ഗൌനിക്കുന്നില്ല. ഫോണിൽ സുധിയോടുള്ള സംഭാഷണത്തിലാണ് മനസ്സ്. പിന്നാലെ ദിവ്യയിറങ്ങുന്നതു കണ്ടിട്ടും ഗൌനിക്കാതെ ഫോൺ സംഭാഷണം തുടർന്നെങ്കിലും അവൾ പതുക്കെ എഴുന്നേക്കാൻ തുടങ്ങി. അതോടെ സംസാരം നിലച്ചു. ഫോൺ ചെവിയിൽ തന്നെ പിടിച്ചു കൊണ്ടിരിക്കുകയാണ്. വണ്ടിയിൽ നിന്നും കൂടുതൽ ആളുകൾ ഇറങ്ങുന്നതു കണ്ടതോടെ അനുവിന്റെ ചങ്കൊന്നു പിടച്ചു. മുന്നോട്ടൊന്നു നീങ്ങിയതാണെങ്കിലും പെട്ടെന്ന് രണ്ടടി പിന്നോട്ടം വച്ചു. പിന്നെ തോന്നി സുധിയല്ലെ അത്...? അയ്യോ.. ദിവ്യ...!?
സുധി ഫോണിലൂടെ തന്നെ പറഞ്ഞു.
“അതേടി. ഞാൻ തന്നെ. ഞാൻ മാത്രമല്ല, ഞങ്ങളെല്ലാവരുമുണ്ട്. ഇത്രയും നേരം നീ ഞങ്ങളെയിട്ട് വട്ടം കറക്കിയതിന് നിനക്കിട്ടൊരു പണി തരാൻ കണക്കാക്കിയാ വരുന്നത്...!?”

കണ്ണൂ തള്ളി നിൽക്കുന്ന അനുവിനെ നോക്കി എല്ലാവരും ഗേറ്റ് കടക്കാൻ തുടങ്ങിയതും, അനുവിന്റെ വെപ്രാളം ചിരിക്കു വക നൽകി. അനു വെപ്രാളപ്പെട്ട് അകത്തേക്കു നോക്കും പിന്നെ പുറത്തേക്കു നോക്കും. എന്തോ കണ്ട് വല്ലാതെ ഭയപ്പെട്ടതു പോലുള്ള അനുവിന്റെ മുഖം ഏറെ നേരം കണ്ടു നിൽക്കാനായില്ല. എന്നെയിട്ട് വട്ടം കറക്കിയതിന് ഒരു പണി കൊടുക്കണമെന്നു  പറഞ്ഞു വന്ന സുധിയുടെ മനസ്സ് തന്നെ ആദ്യം അലിഞ്ഞു. അനുവിന്റെ മുഖത്തൊരു പുഞ്ചിരി കളിയാടിയെങ്കിലും പിന്നാലെ വരുന്ന അപരിചിതരെ കണ്ട് മുഖം വീണ്ടും വിളറി. അപ്പോഴേക്കും വാതിൽക്കലും ജനാലക്കലും കൊച്ചു കൊച്ചു മുഖങ്ങളും വലിയ മുഖങ്ങളും നിരക്കാൻ തുടങ്ങി. അടുത്ത ഏതോ പെണ്ണുകാണൽ പാർട്ടിയാണെന്നായിരിക്കും അവരെല്ലാം ധരിച്ചത്.

എല്ലാവരും അനുവിന്റെ ചുറ്റും കൂടി വളഞ്ഞു നിന്നു. അനുവിന്റെ അമ്പരപ്പു കുറക്കുകയായിരുന്നു ഉദ്ദേശം. അപ്പഴേക്കും അനുവിന്റെ അപ്പച്ചൻ ഇറങ്ങി വന്നു. അനുവിന്റെ കൂട്ടുകാരാണെന്നറിഞ്ഞതോടെ അവരുടെ അമ്പരപ്പ് കൂടി. ഞങ്ങളെ അകത്തേക്ക് വിളിച്ച് ഇരിക്കാൻ പറഞ്ഞു.
“ഇതാരൊക്കെയാണെന്നു പറഞ്ഞു താ മോളേ...?”
അതു കേട്ട് അനു നിന്ന് വിളറി. ഇതാരൊക്കെയാണെന്ന് തനിക്കു പോലും അറിയില്ല. ആകെ സുധിയേയും ദിവ്യയേയും മാത്രമേ ഫോട്ടോ കണ്ടെങ്കിലും പരിചയമുള്ളു. മറ്റുള്ളവരെയൊന്നും ഒരു പരിചയവും തോന്നുന്നില്ല. അനുവിന്റെ ചളിപ്പു കണ്ട് അക്കോ സഹായത്തിനെത്തി. അക്കോ കസേരയിൽ നിന്നെഴുന്നേറ്റ് നിന്നിട്ട് അനുവിന്റെ അപ്പച്ചനെ നോക്കി പറഞ്ഞു.
“ ആദ്യം തന്നെ നിങ്ങളോടെല്ലാവരോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നു. കാരണം, ഒരു മുന്നറിയിപ്പുമില്ലാതെയുള്ള ഈ വരവിന്. സത്യത്തിൽ അനുവിനു പോലും അറിയില്ല, ഞങ്ങളിന്നു വരുമെന്ന്...!”
അനുവിന്റെ ബന്ധുക്കൾ എല്ലാവരും അനുവിനെ നോക്കി കണ്ണുരുട്ടി. അനുവിന്റെ അപ്പച്ചൻ പറഞ്ഞു.
“അതു സാരമില്ല. എന്തായാലും അനുവിനൊപ്പം ജോലി ചെയ്യുന്നവരാണല്ലൊ. നിങ്ങൾ വന്നതിൽ സന്തോഷമേയുള്ളു.”
“ക്ഷമിക്കണം, ഞങ്ങൾ അനുവിനൊപ്പം ജോലി ചെയ്യുന്നവരല്ല...!?”
എല്ലാവരും അകാംക്ഷാഭരിതരായി അക്കോയെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. അക്കോ തുടർന്നു.
“ഇതിൽ മറ്റൊരു അത്ഭുതവും കൂടി നിങ്ങളോട് പറയേണ്ടതുണ്ട്.”
അക്കോ എല്ലാ മുഖങ്ങളിലും ഒന്നുകൂടി നോക്കിയിട്ട് സാവധാനം തുടർന്നു.
“ഞങ്ങളല്ലാവരും പരസ്പ്പരം അറിയുന്നവരും എപ്പോഴും സംസാരിക്കുന്നവരും ദിവസേന മെസ്സേജുകൾ കൈമാറുന്നവരുമാണ്. പക്ഷേ, ഞങ്ങൾ പരസ്പ്പരം കാണുന്നത് ഇന്നാണ്...!!?”
അമ്പരപ്പാർന്ന മുഖങ്ങളിൽ കണ്ണുകൾക്ക് വികാസം കൂടി. അത്രയും നേരം നിൽക്കുകയായിരുന്ന അപ്പച്ചൻ ഒരു കസേര വിലിച്ചിട്ടിരുന്ന് വിയർത്ത മുഖമൊന്ന് അമർത്തി തുടച്ചു.

ഇനിയും ആകാംക്ഷ വേണ്ടെന്നു കരുതി അക്കോ ഓരോരുത്തരെയായി പരിചയപ്പെടുത്താൻ തുടങ്ങി.
“ ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കാർന്നോർ എന്നു പറയാവുന്നത് ഞങ്ങളുടെ കേരളേട്ടനാണ്. പാലക്കാടാണ് സ്വദേശം. ഇലക്ട്രിസിറ്റി ബോഡിൽ നിന്നും റിട്ടയർ ആയി സുഖ ജീവിതം നയിക്കുന്നു. ആളു ചില്ലറക്കാരനൊന്നുമല്ലാട്ടൊ. പഴയ വള്ളുവകോനാതിരിയുടെ സാമന്തന്മാരായ ‘എടത്തറ സ്വരൂപ’ത്തിലെ അംഗമാണ്.  കഥയും നോവലുകളും മറ്റും എഴുതുന്നുണ്ട്. അത്തരം എഴുത്തിലൂടെയാണ് ഞങ്ങളുമായി സൌഹൃദം സ്ഥാപിക്കുന്നത്. പിന്നെ തൊട്ടടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ മകനാണ്.
അതിനടുത്ത് ഇരിക്കുന്നത്, തൃശ്ശൂരാണ് സ്വദേശമെങ്കിലും ലണ്ടനിൽ സ്ഥിരവാസമുറപ്പിച്ച ഞങ്ങളുടെ മുരളിച്ചേട്ടനാണ്. എഴുത്ത് മാത്രമല്ല നല്ലൊരു മാന്ത്രികനുമാണ്. പിന്നെ എന്റെ മുന്നിലിരിക്കുന്നത് വിനുവേട്ടൻ. തൃശ്ശൂരാണ് വീടെങ്കിലും സൌദിയിലെ ജിദ്ദയിൽ കാൽനൂറ്റാണ്ടായി ജോലിചെയ്യുകയാണ്. നല്ലൊരു വിവർത്തകനാണ്. നോവലുകൾ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുകയാണ് ഹോബി. തൊട്ടടുത്ത് അദ്ദേഹത്തിന്റെ ഭാര്യ നീലത്താമര.”

അക്കോ ഇങ്ങനെ ഓരോരുത്തരെ പരിചയപ്പെടുത്തുമ്പോൾ അനുവിന്റെ മുഖത്തെ ഭാവപ്രകടനമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ചില പേരുകൾ പറയുമ്പോൾ മുഖം വികസിക്കും. കണ്ണുകൾ വിടരും. ചിലപ്പോൾ താടിക്ക് രണ്ടു കയ്യും താങ്ങിപ്പിടിച്ചിരിക്കുന്നത് കാണാം. നല്ല പരിചയമാണെങ്കിലും ആദ്യമായിട്ട് കാണുന്നതിന്റെ അമ്പരപ്പ്,  കാഴ്ചക്കാരായ ഞങ്ങൾക്ക് നല്ലൊരു വിരുന്നായിരുന്നു.

അപ്പോഴേക്കും ചായസൽക്കാരത്തിനുള്ള വട്ടങ്ങൾ അവിടെ നിരക്കുന്നുണ്ടായിരുന്നു. ചായ കഴിച്ചു കൊണ്ടിരിക്കുമ്പോൾ അപ്പച്ചന്റെ വക ഒരു നിർദ്ദേശം.
“എന്തായാലും ഇന്ന് ഉച്ചക്ക് ഊണു കഴിച്ചിട്ടേ എല്ലാവരും പോകാവൂ. ഏതായാലും വളരെ ആശ്ചര്യകരമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ഇന്നിവിടെ നടന്ന പെണ്ണുകാണലും അത്തരത്തിലായിരുന്നു. എത്രയോ പേരെ ഇവിടെ വരുത്തിയെന്നറിയാമോ. ഇവൾക്ക് ഒരാളേയും ഇഷ്ടപ്പെടില്ല. ഇവളുടെ കാര്യത്തിൽ അമ്മാച്ചന്മാര് തോറ്റു കിടക്കുകയായിരുന്നു. ഇന്ന് പിടിച്ച പിടിയാലെ ഒരുത്തനെ കൊണ്ടു വന്നു കാണിച്ചു. അതും അവൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന്...! നല്ല യോഗ്യനായൊരു ചെറുപ്പക്കാരൻ. ഞങ്ങൾ കുടുംബപരമായി വളരെ അടുത്തറിയാവുന്നയാൾ..!”
ഇത്രയുമായപ്പോഴേക്കും കേരളേട്ടൻ ചോദിച്ചു.
“ എന്താ കുട്ടി പ്രശ്നം. ചെറുക്കൻ നല്ല യോഗ്യനും അടുത്തറിയാവുന്നവനുമാണെന്നു പറയുന്നു. അതല്ലെ വേണ്ടത്. പിന്നെന്താ പ്രശ്നം...?”
അനു നാണിച്ചു തലയും താഴ്ത്തി നിന്നതേയുള്ളു. മറ്റുള്ളവരും അതേ ചോദ്യം തന്നെ ചോദിച്ചു. കൂട്ടത്തിൽ കുറച്ച് എടീ പോടീ വിളിക്കാൻ സ്വാതന്ത്ര്യമുള്ള സുധി പറഞ്ഞു.
“ഞാൻ  പറയാം കാര്യം. അവൾക്ക് ബാംഗ്ലൂരിൽ ആരുമായോ അടുപ്പമുണ്ടാകും. അതാ സംഗതി...!”
“ അയ്യോ,  എനിക്ക് അങ്ങനെ ആരുമായും അടുപ്പമില്ല. എന്റെ അപ്പഛനാണെ സത്യം..!”
“പിന്നെന്താ കാര്യമെന്നു പറ....?” സുധി ചൂടായി എഴുന്നേറ്റു.
“ആ ചെക്കന് ഫേസ്ബുക്കും വാട്ട്സപ്പുമൊന്നുമില്ല.  കൊറേ റബ്ബറും കൊറേ ഏലക്കായും കൊറേ കുരുമുളകും മാത്രം.... എനിക്ക് വേണ്ടാ....!!”
അതും പറഞ്ഞ് അനു നിന്ന് ചിണുങ്ങി.
അതു കേട്ടതും അവിടെ ഉണ്ടായിരുന്ന സകലമാന പേരും പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. അതൊരു വലിയ കൂട്ടച്ചിരിയിലാണ് അവസാനിച്ചത്. ഇതിനിടക്കെപ്പോഴോ അനു അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു....

 അവസാനിക്കുന്നു...



[ബ്ലോഗ്സാപ് കൂട്ടായ്മയിൽ ചില അംഗങ്ങൾ ചേർന്നെഴുതിയ ഈ കഥ ഇവിടെ അവസാനിക്കുന്നു. ഇതിലെ കഥാപാത്രങ്ങളായി അഭിനയിച്ചവരെല്ലാം നമ്മുടെ ‘ബ്ലോഗ്സാപ്പ് കൂട്ടായ്മ’യിലെ അംഗങ്ങൾ തന്നെ. ഇതിൽ അഭിനയിച്ചവർക്കും  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തന്നു സഹായിച്ച എല്ലാവർക്കും നന്ദി.]

42 അഭിപ്രായങ്ങൾ:

  1. വായിച്ചു. ആസ്വദിച്ചു. നല്ല തുടക്കം. ഇനിയും ഇനിയും ഇവിടം കഥകൾ നിറയട്ടെ.!!

    മറുപടിഇല്ലാതാക്കൂ
  2. ബൂലോഗത്തെ രണ്ട്‌ വലിയ എഴുത്തുകാരുടെ സംരംഭത്തിനു മംഗളാശംസകൾ!!!

    അതിരാവിലെ കുളിച്ച്‌ കുറിതൊട്ട്‌ അമ്പലത്തിൽ പോകുന്നതുപോലെ ഒരു തുടക്കം.പിന്നെ ഒറ്റപ്പോക്കാണു.അവസാനം അനുവിന്റെ വീട്ടിലെത്തുന്നത്‌ വരെ ഒറ്റശ്വാസത്തിൽ വായിച്ചു.എന്നേയും ഭാര്യയേയും ഉൾപ്പെടുത്തിയതിനു നന്ദി!!!!(സത്യത്തിൽ ഞാൻ കരുതി അനു ഒളിച്ചോടിയതായിരിക്കുമെന്ന്.)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥാപാത്രങ്ങളെ കണ്ടു കൊണ്ടാണ് കഥയെഴുത്ത് തുടങ്ങിയത്. ആദ്യം കഥയൊന്നുമുണ്ടായിരുന്നില്ല. കഥാപാത്രങ്ങൾ മാത്രം.

      ഇല്ലാതാക്കൂ
  3. എന്നോട് കഥയിലെ നായികയാവാന്‍ വിരോധമുണ്ടോ എന്നാണ് ചോദിച്ചതെങ്കിലും വില്ലത്തി ആക്കി.. ഒടുവില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പറഞ്ഞവസാനിപ്പിച്ചു. കഥ വായിക്കുമ്പോള്‍ വലിയ ആകാംക്ഷ ഇത് എങ്ങനെ പറഞ്ഞവസാനിപ്പിക്കുമെന്നായിരുന്നു. Well Done. ഇനിയും ബ്ലോഗ്സാപ് കൂട്ടായ്മയില്‍ നിന്ന് കഥകള്‍ പിറക്കട്ടെ..

    "സത്യത്തിൽ ഞാൻ കരുതി അനു ഒളിച്ചോടിയതായിരിക്കുമെന്ന്." - സുധിച്ചേട്ടാ അങ്ങനെയൊന്നും ഞാന്‍ പോവില്ല.. അങ്ങനെ വെല്ലതുമായിരുന്നു climax എങ്കില്‍ ഞാനിവിടെ സമരം ചെയ്തേനെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുധി പറഞ്ഞു അനുവിനെ ഒളിച്ചോടിപ്പിച്ചു കല്യാണം കഴിപ്പിച്ചു വിടാമെന്ന്. പക്ഷേ, ദിവ്യ സമ്മതിച്ചില്ല. ഒരു ഒളിച്ചോട്ടത്തിന്റെ കഥ എല്ലാവർക്കുമറിയാം. ഈയൊരവസ്ഥ ഇനിയൊരു പെണ്ണിനും വരരുതെന്നും പറഞ്ഞ് ദിവ്യ ഒറ്റക്കാലിൽ നിന്നു. അതോടെ ഒളിച്ചോട്ടത്തെക്കുറിച്ച് പിന്നെ ഞങ്ങൾ ചിന്തിച്ചതേയില്ല. തന്നെയുമില്ല, ഇലക്കും മുളളിനും കേടില്ലാതെ ഇതവസാനിപ്പിച്ചില്ലെങ്കിൽ ഇതിൽ നിന്ന് പിന്മാറുമെന്നുള്ള അക്കോയുടെ ഭീഷണിയും കൂടി ആയപ്പോൾ ഒളിച്ചോട്ടം ഔട്ട്...!

      അതു കൊണ്ട് ഒരു ഒറ്റയാൾ സമരവും കൂടി കാണേണ്ടി വരുന്ന അവസ്ഥയിൽ നിന്നും നമ്മളെല്ലാം രക്ഷപ്പെടുകയും ചെയ്തുതു.

      ഇല്ലാതാക്കൂ
  4. പക്ഷെ കണ്ടാൽ ഈ അനു ഒരു നല്ല കുട്ടി ആണെന്നാണല്ലോ തോന്നുക --- ആശംസകൾ . കൊള്ളാം കേട്ടോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അനു നല്ല കുട്ടി തന്നെയാ.. അതു കൊണ്ടല്ലെ മുന്നും പിന്നും നോക്കാതെ നായികയാകാൻ സമ്മതിച്ചത്.

      ഇല്ലാതാക്കൂ
  5. ങേ ......😳😳 ഇതൊക്കെ എപ്പോ സംഭവിച്ചു. ഹെന്റമ്മേ ..... 😀😀 അപ്പൊ അനുക്കുട്ടി നായികാകഥാപാത്രം ..... കൊള്ളാം ട്ടോ ... കഥ തുടരട്ടെ... എല്ലാ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹാ.. ഹാ... ഇതൊക്കെ അറിയാതങ്ങനെ സംഭവിച്ചു പോയീന്നേ പറയാൻ പറ്റു.. കാരണം മുന്നും പിന്നും നോക്കാതെഴുതിയ കഥയാണ്. ജീവിച്ചിരിക്കുന്ന നമ്മുടെ സുഹൃത്തുക്കൾ കഥാപാത്രങ്ങളായി മുന്നിൽ വന്നു നിന്നാൽ എങ്ങനെയിരിക്കും...?അതായിരുന്നു പരീക്ഷണം. അതിന്റെ ജയപരാജയങ്ങൾ വായനക്കാർ തീരുമാനിക്കട്ടെ..

      ഇല്ലാതാക്കൂ
  6. കഥ നന്നായിരുന്നു. അനുന് എന്നിട്ട് അങ്ങനത്തെ ആളെ കിട്ടിയോ?????????? ഇതൊക്കെ എന്നാ നടന്നെ? എന്തൊക്കെ ആയാലും എനിക്ക് ഒരു ഗസ്റ്റ്‌ റോള്‍ എങ്കിലും താരമായിരുന്നു. :-( തുടരട്ടെ ഈ കഥകള്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദിയുടെ ആദ്യ രണ്ടു ചോദ്യങ്ങളും സന്തോഷം തരുന്നുണ്ട്. കാരണം സത്യമായ കഥ പോലൊരു ഫീൽ വായനക്കാർ അനുഭവിക്കുന്നുണ്ടല്ലൊ.

      ബാക്കിയെഴുതാനായി പലരേയും സമീപിച്ചിരുന്നു. ആരും ധൈര്യപുർവ്വം മുന്നോട്ടുവന്നില്ല. അവരൊക്കെ എഴുതിയിരുന്നെങ്കിൽ ഇനിയും കഥാപാത്രങ്ങൾ വേണ്ടിവരുമായിരുന്നു.

      ലൈവ് കഥാപാത്രങ്ങളെ വച്ച് കഥയുണ്ടാക്കി ഇലക്കും മുള്ളിനും കേടില്ലാതെ അവസാനിപ്പിക്കുകയെന്നത് വളരെ ശ്രമകരമാണല്ലൊ. ലൈവ് കഥാപാത്രങ്ങളായതുകൊണ്ട് ആരോഗ്യവും നോക്കണമല്ലൊ...!

      ഇല്ലാതാക്കൂ
  7. നല്ല തുടക്കം. കഥകള്‍ എഴുതിയവരുടെ പേര് കൂടി ഉള്‍പ്പെടുത്താമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യം ഇങ്ങനെയൊരു കുട്ടക്കഥക്ക് വിത്തുപാകിയത് സുധിയായിരുന്നു. ഒരു സാമ്പിൾ കഥ എഴുതിയിട്ട് നോക്കാം എങ്ങനെയുണ്ടന്ന്. അതു കഴിഞ്ഞ് തുടങ്ങാമെന്നു കരുതി. കഥാപാത്രങ്ങൾ ലൈവായ തുകൊണ്ടായിരിക്കും സുധിയെ പിന്നെ കണ്ടില്ല.
      (പൊടി പോലുമില്ല കണ്ടു പിടിക്കാൻ )

      കേരളേട്ടൻ മാത്രമാണ് മുന്നോട്ടു വന്നത്.

      ഇല്ലാതാക്കൂ
  8. നല്ല ഉദ്യമം.
    റിയൽലൈഫ് കഥാപാത്രങ്ങൾ.
    കഥ സാങ്കൽപ്പികം ആണെങ്കിലും ക്ലൈമാക്സ് യാഥാർഥ്യത്തോട് നന്നായി നീതിപുലർത്തുന്നുണ്ട്. റബ്ബർ ഷീറ്റ്,ഒട്ടുപാൽ, കുരുമുളക് കേസൊന്നും അനു പിടിക്കുവേല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇലക്കും മുളളിനും കേടില്ലാതെ ക്ലൈമാക്സ് ഉണ്ടാക്കാൻ രണ്ടു മാസം വേണ്ടിവന്നു. റബ്ബർഷീറ്റും കുരുമുളകും മറ്റും അനുവിനും അറിയുമായിരുന്നില്ല. ഇത്ര നിസ്സാര കാര്യങ്ങളാണോന്നോർത്ത് അനു ചമ്മിയാവോ..?

      ഇല്ലാതാക്കൂ
  9. കഥ വളരെ ലളിതമായി തുടങ്ങി ആകാംഷയോടെ പിന്നിട്ട് സന്തോഷത്തോടെ അവസാനിച്ചു..

    എഴുത്തിൽ പങ്കാളികളായവർക്കെല്ലാം അഭിനന്ദങ്ങൾ..!!!


    “ആ ചെക്കന് ഫേസ്ബുക്കും വാട്ട്സപ്പുമൊന്നുമില്ല. കൊറേ റബ്ബറും കൊറേ ഏലക്കായും കൊറേ കുരുമുളകും മാത്രം.... എനിക്ക് വേണ്ടാ....!!”

    ഉറുമ്പേ.... എനിക്ക് വട്സാപ്പും ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും അങ്ങനെ എല്ലാം ഉണ്ട്... ഞാനൊന്ന് ട്രൈ ചെയ്യട്ടെ..????

    മറുപടിഇല്ലാതാക്കൂ
  10. വളരെ നന്നായിരിക്കുന്നു. രണ്ടു പേർ എഴുതിയതാണെന്ന് തോന്നാത്ത രീതിയിലുള്ള കഥപറച്ചിൽ നന്നായി.
    എഴുതിയവരുടെ പേരുകൾ തീർച്ചയായും വെയ്ക്കണം.
    ഇതു വായിച്ചപ്പോൾ കഴിഞ്ഞ അവധിക്കു സുധിയുടെ വീട്ടിലേക്കുള്ള യാത്രയാണ് ഓർമ്മ വരുന്നത്.നല്ല രസമുള്ള യാത്രയായിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുധിയുടെ വീട്ടിലേക്കുള്ള യാത്ര തീർച്ചയായും രസകരമായിരുന്നു. ഞാനും കുടുംബവും ആദ്യമായിട്ടായിരുന്നു ഒരു ബ്ലോഗറെ തേടിച്ചെല്ലുന്നത്. വിനുവേട്ടന്റെ അന്നത്തെ ആ' വാഗണറാ'ണ് ഈ കഥയിലും ഒരു കഥാപാത്രം. വളരെ നന്ദിയുണ്ട് വിനുവേട്ടനും കുടുംബത്തിനും.

      ഇല്ലാതാക്കൂ
  11. ങ്‌ഹെ... ! അന്നത്തെ ആ യാത്ര അപ്പോഴേക്കും പത്രത്തിലും വന്നോ....! ഈ പത്രക്കാരുടെ ഒരു കാര്യം.... എൽദോയെ സിനിമയിൽ എടുത്ത കാര്യം പറയാനായി ഗർവാസിസ് ആശാനും സന്ധ്യാവും ഒരു പൂരത്തിനുള്ള ആൾക്കാരും കൂടി ആ അംബാസഡർ കാറിൽ തിങ്ങി ഞെരുങ്ങി വച്ച് പെടച്ച് പോകുന്ന സീനാണ് ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത്... :)

    പിടിച്ചിരുത്തുന്ന സസ്പെൻസും സൂപ്പർ ക്ലൈമാക്സും...


    ബ്ലോഗ്സാപ്പ് കൂട്ടായ്മയുടെ പ്രഥമ പോസ്റ്റിന് ആശംസകൾ... അതോടൊപ്പം ഇതിന്റെ രചയിതാക്കളായ കേരളേട്ടനും അശോകേട്ടനും അഭിനന്ദനങ്ങളും...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹ...ഹ...ഹാ...
      അത് പബ്ലിഷാക്കിയത് സ്വന്തം നീലത്താമര തന്നെയാ...

      വളരെ നന്ദി വിനുവേട്ടാ...

      ഇല്ലാതാക്കൂ
    2. ആ യാത്രയെക്കുറിച്ചാല്ല അശോകേട്ടാ പറഞ്ഞത്... കേരളേട്ടന്റെ സുമോയിൽ എല്ലാവരും കൂടി തിങ്ങി ഞെരുങ്ങി പാലാ വരെയുള്ള യാത്ര... അതാണ് ഞാൻ ഉദ്ദേശിച്ചത്....

      ഇല്ലാതാക്കൂ
  12. aariaഥ ആണോ നടന്ന സംഭവമാണോ ??
    ലവൾ ഒളിച്ചോടാനാ സാധ്യത.... അത് അങ്ങനെയാകാനേ തരമുള്ളൂ.

    ഏതായാലും കഥയും കഥാപാത്രങ്ങളെയും ഇഷ്ടപ്പെട്ടു. എല്ലാരേം അറിയാം എന്നാൽ അറിയില്ല എന്നതായിരുന്നു എന്റെയും അവസ്ഥ. അതിപ്പോ മാറി. ഒരു പരിചയപ്പെടുത്തൽ ആയി.
    എന്നാൽ അതിനുള്ളൊരു ബോധപൂർവ ശ്രമത്തെ ഞാൻ വിമർശിക്കുന്നു. ഒഴുക്കിലങ്ങു പറഞ്ഞു വിട്ടാൽ മതിയായിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹ...ഹാ...ഹാ...
      അങ്ങനെയൊന്നും ഒളിച്ചോടില്ല വിനീതേ....
      ഒഴുക്കിലങ്ങു വായിച്ചാൽ തീരാവുന്ന പ്രശ്നമല്ലെയുള്ളു വിനീതേ...

      ഇല്ലാതാക്കൂ
  13. അനു ചേച്ചീടെ വീട്ടിലെ ഹാളിന്റെ ഒരു കോണിൽ ഞാനും ഉണ്ടായിരുന്നു .... അങ്ങനെ
    തോന്നിപ്പോയി.......... ഇനി ശരിക്കും യോഗത്തിനു പോവുമ്പോ എല്ലാരും ഫോൺ ഫുൾ ചാർ ജാക്കാൻ മറക്കരുത്.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എനിക്കും തോന്നി, അവിടൊരാൾ പതുങ്ങിയിരിക്കുന്നതു പോലെ. പിന്നെ ആ തിരക്കിനിടയിൽ ഗൗനിക്കാൻ പറ്റിയില്ല.

      പിന്നെ എല്ലാവരും ശ്രദ്ധിക്കുമല്ലൊ ഈ ഉപദേശം. ബാറ്ററി ചാർജ്ജിക്കാൻ ..!

      ഇല്ലാതാക്കൂ
  14. നമ്മടെ കേരളേട്ടൻ, വി കെ, കഥയാണെന്നേ തോന്നിയില്ല. നല്ല ഒരു ആശയം. എല്ലാ കഥാപാത്രങ്ങളും അവരവരുടെ റോൾ ഭംഗിയാക്കി
    അഭിനന്ദനങ്ങൾ. അനുവിനെയോർത്ത്‌ ഞാനും വിഷമിച്ചു. പ്രതേകിച്ച്‌ ഇപ്പോൾ നടന്ന സംഭവങ്ങൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അനുവിനെയോർത്ത് ആരും വിഷമിക്കാതിരിക്കാൻ രണ്ടു മാസമാണ് ഇങ്ങനൊരു ക്ലൈമാക്സ്സ് ഒപ്പിക്കാൻ പാടുപെട്ടത്. അത് ഇങ്ങനെയെങ്കിലും അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്കുമുണ്ട് സന്തോഷം..

      ഇല്ലാതാക്കൂ
  15. കൊള്ളാം തുടക്കം ഗംഭീരം.ആശംസകള്‍ ടീം ബ്ലോഗ്സാപ്

    മറുപടിഇല്ലാതാക്കൂ
  16. ബ്ലോഗ്സാപ് ടീമിന് അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  17. ഇതിൽ എനിക്ക് പറയാനുള്ളത്.. നിങ്ങള്ക്ക് മാത്രം മീറ്റിയാ മതിയോ ഇവിടെ?.. ഇതെന്താ വെള്ളരിക്കാ പട്ടണമോ.. ഇതൊന്നും ശേരിയല്ല കേട്ടോ..

    മറുപടിഇല്ലാതാക്കൂ
  18. ആദ്യമായാണ് രണ്ടുപേർ എഴുത്തുകാരായുള്ള ഒരു കഥ വായിക്കുന്നത്. നല്ല എഴുത്ത്. ആശംസകൾ. ഇനിയും നല്ല രചനകൾ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  19. ഈ കഥയെടുത്ത് എന്റെ ബ്ലോഗിലിട്ടാലോന്ന് ഒരാലോചനയുണ്ട്. എന്നാ നിങ്ങളുടെ അഭിപ്രായം...

    മറുപടിഇല്ലാതാക്കൂ
  20. ഈ റിയൽ കഥപാത്രങ്ങളെ ഇന്നാണ് പരിചയപ്പെട്ടത്  ...

    മറുപടിഇല്ലാതാക്കൂ
  21. നന്നായവതരിപ്പിച്ചു. യഥാർത്ഥസംഭവമെന്നുതന്നെയാണു ഞാൻ കരുതിയത്.

    മറുപടിഇല്ലാതാക്കൂ